Kerala
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
Kerala
കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 44 പേരുടെ ജീവൻ നഷ്ടപ്പെട്ട ബസ് അപകടത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. 25 വർഷം മുൻപ് നടന്ന അപകടത്തിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
രാമനാട്ടുകര സ്വദേശി സുധീർകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2001 മാർച്ച് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം പൂക്കിപ്പറമ്പിൽ വച്ച് ബസ് മറ്റൊരു കാറുമായി ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് ബസ് പൂർണമായും കത്തി നശിക്കുകയും യാത്രക്കാർ വെന്ത് മരിക്കുകയുമായിരുന്നു. 44 പേരാണ് അപകടത്തിൽ മരിച്ചത്.
കേസിൽ വിചാരണ കോടതി സുധീർകുമാറിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. അപകടത്തിന് മുൻപ് യാത്രക്കാർ ബസിന്റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതി തയാറായില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
Kerala
പാലാ: വലവൂർ റോഡിൽ പേണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത്. പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാരാണ് ബസിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
വാഴക്കുളം: ആനിക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വൈപ്പിൻ സ്വദേശി സുമൻ ബാബുവിനാണ് പരിക്കേറ്റത്. ആനിക്കാട് ചിറപ്പടി തിരുവംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.
മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസും വാഴക്കുളം ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമൻ ബാബുവിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമസോൺ ഡെലിവറി ജീവനക്കാരനാണ് സുമൻ.
International
റിയാദ്: സൗദി അറേബ്യയിൽ ബസ് അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലൂമിയ എന്ന സ്ഥലത്ത് ബസ് മറിയുകയായിരുന്നു. ബസിന്റെ പിൻവശത്തെ ടയറുകൾ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.
മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആയിരുന്നു ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രയ്ക്കിടെ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു.
തുടർന്നുള്ള യാത്രയിൽ വാഹനത്തിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സർവീസ് സെന്ററിലെത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. വീണ്ടും യാത്ര തുടരുന്നതിനിടെയാണ് പിൻവശത്തെ രണ്ട് ടയറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.
ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു.
Kerala
പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.
ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള് അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു.
Kerala
തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്കൂള്‍ ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.
അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.
ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്റെ മുഖവാരം തകര്‍ത്താണ് നിന്നത്.
International
കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 12 പേർ മരിച്ചു. ഡ്രൈവറടക്കം എട്ടു പേർക്കു പരിക്കേറ്റു.
മധ്യ നേപ്പാളിലെ ബാഗ്മതി പ്രവിശ്യയിലായിരുന്നു അപകടം. താമകോഷി നദിയിലേക്കാണു ബസ് മറിഞ്ഞുവീണത്.
മരിച്ചവരിൽ പത്തു പേരെ തിരിച്ചറിഞ്ഞു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
ഹാനോയി: വടക്കൻ വിയറ്റ്നാമിലെ യെൻ ബെയ് പ്രവിശ്യയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബ്രേക് തകരാറിലായതാണ് അപകടത്തിനു കാരണം.
International
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ബസപകടത്തില്‍ 16 പേര് മരിച്ചു. 34 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണിലിടിച്ച് മറിയുകയായിരുന്നു.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. അപകടം നടന്ന് ഏകദേശം 40 മിനിറ്റിനുശേഷം പോലീസും രക്ഷാപ്രവര്‍ത്തകരും എത്തി. സംഭവസ്ഥലത്തുതന്നെ ആറു പേര് മരിച്ചു.
ബാക്കിയുള്ളവര്‍ ആശുപത്രിയിലാണു മരിച്ചതെന്ന് രക്ഷാ ഏജന്‍സി മേധാവി ബുഡിയോണോ പറഞ്ഞു.
Kerala
കാസർഗോഡ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റാരിക്കൽ കാറ്റാം കവലയിലുണ്ടായ അപകടത്തിൽ മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശികളായ ആറു കുട്ടികൾ ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലെയും പയ്യന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ഡിണ്ടുഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തിൽപെട്ടത്.
അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തമിഴ്നാട് ഡിണ്ടുഗലിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
തെങ്കാശി: തെങ്കാശി ജില്ലയിലെ മധുര-കൊല്ലം ദേശീയപാതയിൽ കടയനല്ലൂരിന് സമീപം തുരയ്ചാമിയപുരം ഗ്രാമത്തിൽ രണ്ടു സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ടു പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. 30 യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ബസുകളിൽ കുടുങ്ങി പോയ യാത്രക്കാരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11നാണ് അപകടം. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള തുരയ്ചാമിയപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ്, കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മധുര-കൊല്ലം ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.
International
ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.
ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.
National
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ അപകടത്തിനു കാരണമായ ബൈക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടമുണ്ടാകുന്നതിനു മുന്‍പ് ഇയാള്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവാണെന്ന് അന്വേഷണസംഘം പറയുന്നു.
ഇരുവരും ഒരു പെട്രോൾപന്പിൽ എത്തിയപ്പോള്‍ ലഭിച്ച ദൃശ്യങ്ങളാണ് നിർണായകമായത്. അപകടസമയം ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്.
ബൈക്കിന്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതുൾപ്പെടെ ഇതിൽ വ്യക്തമാണ്. തുടർന്നും യാത്രതുടർന്ന ഇയാളുടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുംചെയ്തുവെന്നാണ് നിഗമനം. കര്‍ണൂലിലെ ഉള്ളിന്ദാകൊണ്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സ് കമ്പനിയുടെ സ്ലീപ്പര്‍ ബസ് അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഓടിരക്ഷപ്പെട്ടതായും പോലീസ് കണ്ടെത്തി. യാത്രക്കാർ ഇറങ്ങുന്ന വാതിലിലൂടെ ഇറങ്ങി ഇയാൾ സ്ഥലംവിടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശ്രമിക്കാതെ കടന്നുകളഞ്ഞ ബസ് ഡ്രൈവർ മിരിയാല ലക്ഷ്മയ്യയും സഹായിയും പോലീസ് കസ്റ്റഡിയിലാണ്.
ബസില്‍ 234 സ്മാര്‍ട്ട്ഫോണുകളടങ്ങിയ ലഗേജും ഉണ്ടാ യിരുന്നതായാണ് വിവരം. 46 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണുകള്‍ ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലെ ഗോഡൗണിലേക്ക് അയച്ചതായിരുന്നു.
ബസിന് തീപിടിച്ചതോടെ മൊബൈല്‍ഫോണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഫോണുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് ആക്കംകൂട്ടിയിട്ടുണ്ടാകാമെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചതായും ഇതും തീപടരാന് ഇടയാക്കിയെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.